August 12, 2024
ഡോ.ദിനേശ് ആര്‍ എസ്
മനുഷ്യന്റെ പ്രതിരോധശേഷി മാത്രമല്ല ബാക്ടീരിയകളുടെയും വൈറസുകളുടെയും അതിജീവനശേഷിയും പഠനവിധേയമാകണം. അതുകൊണ്ട് വാക്‌സിനേഷന്‍ എന്ന സമ്പ്രദായം തന്നെയാണ് ഇന്നത്തെ നിലക്ക് നല്ലത്. പക്ഷേ എതിര്‍വാദങ്ങളും അഡ്രസ് ചെയ്യപ്പെടണം. എല്ലാ വൈദ്യശാസ്ത്രങ്ങളും ഒന്നിച്ച് നിന്നുകൊണ്ട് യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചുകൊണ്ട് പൊതുജനാരോഗ്യ സംരക്ഷണത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. ജീവനപകടമുണ്ടാക്കുന്ന രോഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നടപ്പിലാക്കുന്നതോടൊപ്പം തന്നെ പ്രാചീന ആയുര്‍വേദം ഉള്‍പ്പെടെയുള്ള മറ്റ് വൈദ്യശാസ്ത്രങ്ങളുടെ പ്രതിരോധ കാഴ്ചപ്പാടുകള്‍ കൂടെ പരിഗണിച്ചുകൊണ്ടുള്ള സമീപനമാണ് ഉണ്ടാകേണ്ടത്.
ഡോ. ആര്‍ ജയപ്രകാശ്
മലപ്പുറം, കോഴിക്കോട് അടക്കമുള്ള മലബാര്‍ പ്രദേശങ്ങളില്‍ ഡിഫ്തീരിയ പൊട്ടിപ്പുറപ്പെട്ടു കൊണ്ടിരിക്കുന്നു. പ്രതിരോധ കുത്തിവെയ്പ്പിലൂടെ ഡിഫ്തീരിയ അടക്കമുള്ള രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് പൊതുവില്‍ കഴിഞ്ഞിട്ടു ണ്ടെങ്കിലും കുത്തിവെയ്പ് നിരക്ക് കുറഞ്ഞ പ്രദേശങ്ങളിലാണ് ഇപ്പോള്‍ വീണ്ടും ഇത്തരം രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് എന്ന് ഓര്‍ക്കുക. മലബാര്‍ മേഖലയുടെ പിന്നാക്കാവസ്ഥക്ക് സാമൂഹികവും മതപരവുമായ കാരണങ്ങളുണ്ട്. സാധാരണ ഗതിയില്‍ തെക്കന്‍ കേരളത്തിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴില്‍ ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ ജനങ്ങളാണ് വരുന്നതെങ്കില്‍ മലപ്പുറം തുടങ്ങിയ ജില്ലകളില്‍ അത് ഇരട്ടിയിലധികം വരുമെന്നാണ് കണക്ക്. അതായത് വടക്കന്‍ ജില്ലകളിലെ ഓരോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ജനസാന്ദ്രത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും ജനസംഖ്യക്ക് ആനുപാതികമായി ഇല്ലെന്ന് ഓര്‍ക്കുക. ഇത് മൂലം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ വളരെയധികം ബാധിച്ചിട്ടുണ്ട്. സാമൂഹികമായ ഈ പിന്നോക്കാവസ്ഥ മൂലം മലപ്പുറത്ത് അടക്കം വാക്‌സിനേഷന്‍ കവറേജ് സ്വാഭാവികമായും കുറഞ്ഞാണ് നില്ക്കുന്നത്. എന്നാല്‍ മലപ്പുറത്തെ വാക്‌സിനേഷന്‍ കവറേജ് കുറഞ്ഞുനില്‍ക്കുന്നതിന് ഒരു മതത്തെ മാത്രം കുറ്റപ്പെടുത്തിയുള്ള ഏകപക്ഷീയമായ വിശകലനങ്ങളാണ് പൊതുവില്‍ വന്നുകൊണ്ടിരിക്കുന്നതെന്ന് ഓര്‍ക്കുക. ഇത് തിരുത്തപ്പെടെണ്ടതാണ്. അതെ സമയം മതപരമായ കാരണങ്ങളും ഉണ്ടെന്നത് സത്യമാണ്. തങ്ങളുടെ പ്രത്യുല്പ്പാകദനശേഷി കുറയ്ക്കുന്നതിനാണ് കുത്തിവെപ്പുകള്‍ നല്ക്കുന്നതെന്ന തല്‍പ്പരകക്ഷികളുടെ വ്യാജ പ്രചരണത്തിന് ഈ മേഖലയില്‍ പൊതുവില്‍ സ്വീകര്യത നിലനില്ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുത്തിവെയ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അശാസ്ത്രീയവും അന്ധവിശ്വാസജടിലവുമായ പ്രചരണങ്ങളുടെ വിപത്ത് കൂടുതല്‍ ബോധ്യമാകുന്നത്. കുത്തിവെയ്പിനെതിരെ പ്രചരണം നടത്തുന്നവരില്‍ രണ്ട് കൂട്ടരുണ്ട്. സ്ഥാപിത താല്‍പ്പര്യത്തോടെ ഇതിനെതിരെ നീങ്ങുന്നവരാണ് ഒന്നാമത്തെ കൂട്ടര്‍. രണ്ടാമത്തെ കൂട്ടര്‍ സ്വാഭാവികമായ സംശയക്കാരാണ്. എന്നാല്‍ ഈ രണ്ട് കൂട്ടരും സമൂഹത്തിന് പൊതുവില്‍ വിപത്ത് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.
ഒരു വ്യക്തിയില്‍ സ്വാഭാവികമായ പ്രതിരോധശേഷിയുണ്ട്. അത് ആ വ്യക്തിയുടെ ജീവിത സാഹചര്യം പോഷണാവസ്ഥ, ജനിതക സ്വാധീനം എന്നിവയെ ആശ്രയിച്ചാണ് രൂപപ്പെട്ടിട്ടുള്ളത്. ഇത് വ്യക്തിക്ക് പൊതുവായ പ്രതിരോധശേഷി നല്‍കുന്നതാണ്. എന്നാല്‍ വിവിധങ്ങളായ അണുബാധ മൂലമുണ്ടാകുന്ന രോഗങ്ങള്‍ (ഡിഫ്തീരിയ, വില്ലന്‍ ചുമ, ടെറ്റനസ്, അഞ്ചാം പനി, മുണ്ടിനീര്, റൂബല്ല, പോളിയോ തുടങ്ങിയവ) പ്രതിരോധിക്കുന്നതിന് ഈ പൊതുവായ പ്രതിരോധ ശക്തികൊണ്ട് മാത്രം കഴിയില്ല. ഇവിടെയാണ് നിര്‍ദ്ദിഷ്ടമായ അണുബാധമൂലമുണ്ടാകുന്ന രോഗത്തെ പ്രതിരോധിക്കുന്നതിന് നിര്‍ദ്ദിഷ്ടമായ വാക്‌സിനുകള്‍ വൈദ്യശാസ്ത്രം ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്തിട്ടുള്ളത്. അങ്ങനെ കഴിഞ്ഞ അഞ്ച് ദശകത്തിലേറേയായി രോഗപ്രതിരോധ പ്രവര്‍ത്തനത്തിലൂടെ നമുക്ക് മേല്‍സൂചിപ്പിച്ച രോഗങ്ങള്‍ കുട്ടികളില്‍ വരുന്നത് തടയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ വസ്തുതാപരമായ വിജയത്തിന്റെ ചരിത്രമാണ്. ഈ നേട്ടത്തിന് കേവലമായ വൈകാരിക അജ്ഞതാവാദങ്ങള്‍കൊണ്ട് പുകമറ സൃഷ്ടിച്ച് ഇല്ലാതാക്കാന്‍ കഴിയുന്നതല്ല. മറിച്ച് അത് സാമൂഹികമായ വിപത്താണ് സൃഷ്ടിക്കുന്നതെന്നോര്‍ക്കുക. കുത്തി വെക്കണോ വേണ്ടയോ എന്നു ചര്‍ച്ച ചെയ്തു ഒരു തീരുമാനം എത്തുമ്പോഴേക്കും ഡിഫ്തീരിയ നമ്മളെ ആകെ ബാധിച്ചു കഴിയും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ കേസുകള്‍ വന്നുതുടങ്ങി. ഒരു കേസിനു സമൂഹത്തില്‍ ഒരായിരം പേര്‍ ഇതിന്റെ അണുവാഹകര്‍ ആയി ഉണ്ടെന്ന കാര്യം ഓര്‍ക്കുക. കുത്തി വയ്പിനെതിരെ വാളെടുത്തവരുടെ നേരെ തിരിഞ്ഞിട്ടു പ്രയോജനമില്ല. സമൂഹത്തില്‍ വലിയതോതില്‍ ബോധവത്കരണം സൃഷ്ടിക്കുന്നതിന് ആരോഗ്യസംവിധാനവും ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമേ പുതിയ സാഹചര്യത്തെ ഫലപ്രദമായി, വിജയകരമായി നേരിടാനാകു.
ഡിഫ്തീരിയ കേസുകള്‍ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ പലരും ഇതു പിടിപെടാന്‍ സാധ്യത ഉള്ളവരാണെന്നതാണ്. ഏറെ ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യം. അതുകൊണ്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ക്കും വൈദ്യവിദ്യാര്‍ഥികള്‍ക്കും ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും ഓരോ ഡോസ് ടി ഡി നല്‍കിക്കഴിഞ്ഞു.
കുത്തിവയ്പ് കഴിഞ്ഞു രോഗ പ്രതിരോധശേഷി നേടിയ ഒരാള്‍ ആ രോഗാണു ഉള്ള ചുറ്റുപാടില്‍ കഴിയുമ്പോള്‍ അയാള്‍ക്കു അസുഖം പിടിപെടുന്നില്ല. മാത്രമല്ല ആ അണുവുമായുള്ള സമ്പര്‍ക്കം അയാളുടെ പ്രതിരോധ ഘടനയെ ഉദ്ധീപിപ്പിച്ചു കൊണ്ടേയിരിക്കും.
ഡിഫ്തീരിയയുടെ കാര്യത്തില്‍ ഇങ്ങനെ സംഭവിക്കാന്‍ സാധ്യത കുറവാണ്. കാരണം കുറെ ഏറെ വര്‍ഷങ്ങളായി അതു നമ്മുടെ നാട്ടില്‍ തീരെ ഇല്ലായിരുന്നു. കൊച്ചു കുട്ടികള്‍ ആയപ്പോള്‍ എടുത്ത പ്രതിരോധ കുത്തിവയ്പ്പിലൂടെ ആര്‍ജിച്ച പ്രതിരോധ ശേഷി മെല്ലെ കുറഞ്ഞു വരാന്‍ സാധ്യത ഉണ്ട്. ഇങ്ങനെ ഒരു സാഹചര്യത്തില്‍. പെട്ടെന്ന് ഒരു ദിവസം ഡിഫ്തീരിയ ബാധിച്ച ഒരാളുടെ തൊണ്ടയില്‍ ടോര്‍ച്ചടിച്ചു പരിശോധിക്കുന്ന ഡോക്ടര്‍ക്കു ആ അണു തന്റെ ശ്വാസത്തിലൂടെ പകര്‍ന്നു കിട്ടാന്‍ ഏറെ എളുപ്പമാണ്. പ്രതിരോധ ശേഷി കുറഞ്ഞ ഇയാള്‍ക്ക് അസുഖം പിടി പെടാനും. അതുകൊണ്ടാണ് പ്രതിരോധകുത്തിവയ്‌പ്പെ ടുത്തിട്ടുള്ളവരാണെങ്കിലും ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ സ്വയം ഒരു ടി ഡി ഡോസ് എടുത്തതെന്ന് ഓര്‍ക്കുക.
Posted by vincent